കണ്ടത്തുവയൽ ഇരട്ട കൊലപാതകം: പ്രതി വിശ്വനാഥൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച വിധിക്കും

വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനെന്ന് കോടതി. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിശ്വനാഥനുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2018 ജൂലൈ ആറിനാണ് ഇരട്ടക്കൊലപാതകം നടന്നത്. പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്

വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കമ്പി വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.