തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കം: പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; പേര് മാറ്റം രണ്ടാം ഗാന്ധി വധത്തിന് തുല്യമെന്ന് യൂത്ത് ലീഗ്

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ലോകസഭയില്‍ ബില്ല് അവതരിപ്പിച്ച കേന്ദ്ര കൃഷി മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ ബില്‍ അധികാരവികേന്ദ്രീകരണത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്.

പാര്‍ലമെന്റിന് പുറത്ത് ഗാന്ധി ചിത്രങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമ ചന്ദ്രന്‍, സുപ്രിയ സുലെ, സൗ ഗത റോയ് തുടങ്ങി പ്രതി പക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കള്‍ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു, വരും ദിവസങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകാനാണിട.

അതേസമയം ബില്ലിനെ ശക്തമായി അപലപിച്ചുകൊണ്ട് യൂത്ത് ലീഗും രംഗത്തെത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രണ്ടാം ഗാന്ധി വധത്തിനു തുല്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. ഗ്രാമ സ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്നത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് വേഗം നല്‍കിയ പദ്ധതിയെ ഇല്ലാതാക്കന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇത് ഗ്രാമീണ ദരിദ്രര്‍ക്കെതിരായ ആസൂത്രിത ആക്രമണവും ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്കുള്ള മരണമണിയുമാണെന്നാണ് യൂത്ത് ലീഗിന്റെ വിമര്‍ശനം.