Headlines

‘മുഖ്യമന്ത്രിയും സിപിഐഎമ്മും 2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന വിഭ്രാന്തിയിൽ, പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണ്’: വി ഡി സതീശൻ

2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന തിരിച്ചറിവുണ്ട് എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടകംപള്ളി തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു, ഞാൻ പേടിച്ച് പോയി.2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന തിരിച്ചറിവുണ്ട് ഇവർക്ക്. അതിൻ്റെ വിഭ്രാന്തിയാണ് കാണിച്ച് കൂട്ടുന്നതൊക്കെയും.

അയ്യപ്പ സംഗമവും മോഹൻലാലിനുള്ള സ്വീകരണവും ഉൾപ്പെടെ കോടികളെറിഞ്ഞ് നടത്തുകയാണ്. പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണെന്ന് വി.ഡി.സതീശൻ. സ്വർണപ്പാളി കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണ് പ്രതിയെങ്കിൽ എന്തുകൊണ്ട് അയാൾക്കെതിരെ ആരും ഇതുവരെ കേസ് കൊടുത്തില്ല.

ശബരിമലയിലെ സ്വര്‍ണകൊള്ള പുറത്ത് കൊണ്ടുവന്നത് അയ്യപ്പനാണ് എന്നതാണ് വിശ്വാസിയായ തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി ഇപ്പോള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി അടിച്ചുമാറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് രൂപയ്ക്ക് സ്വര്‍ണപാളി ഒരു വ്യവസായിക്കു വിറ്റുവെന്നും ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയണമെന്നും പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. തനിക്കെതിരായി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസിനെ നേരിടുമെന്നും പറഞ്ഞത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം പി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ സന്നിഹിതരായി.