ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന്‍ പറഞ്ഞുകൊടുത്തുകാണും. സ്വര്‍ണക്കടത്തുകാരില്‍ നിന്നും ഇവര്‍ സ്വര്‍ണം തട്ടിപ്പറിക്കുന്നു. ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്‍. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. ശബരിമല സംഘര്‍ഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സ്വര്‍ണം കൊണ്ടുപോകുക ചെമ്പ് ആക്കി മാറ്റുകയെന്നതാണ് ചെയ്യുന്നത്. ചെമ്പട, ചെമ്പട എന്നാണ് പറയുന്നത്. വീരപ്പന്‍ ഇതിലും മാന്യനാണ്. കായംകുളം കൊച്ചുണ്ണി നല്ല കള്ളന്‍. ശബരിമലയില്‍ ഇരുന്നു ആസൂത്രണം ചെയ്തതാണ് ഇതെല്ലാം. പാപക്കറ കഴുകി കളയാനാണ് അയ്യപ്പ സംഗമം നടത്തിയത്. ആയിരം വട്ടം പമ്പയിലോ ഗംഗയിലോ മുങ്ങിയാലും പാപം മാറില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയും കടകംപള്ളിയും അറിയാതെ തട്ടിപ്പ് നടക്കില്ല.
അവതാരങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ പിണറായി അവതാരങ്ങളെ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാക്കിയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. അയ്യപ്പസംഗമം നടത്തിയപ്പോള്‍ പിണറായി നന്നായി എന്ന് ചിലര്‍ പറഞ്ഞു. അവര്‍ക്കൊക്കെ ഇപ്പോള്‍ എല്ലാം മനസ്സിലായില്ലേയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. സ്വര്‍ണക്കവര്‍ച്ചയില്‍ രാഷ്ട്രീയ മേലാളന്മാരുടെ പങ്കുണ്ട്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന്റെ ആളാണ്. കടകംപള്ളിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നു. റിയാസിന്റെ കൂടെ പോറ്റി ഉണ്ടെന്ന് പറയുന്നു. ഇതുപോലത്തെ അവതാരങ്ങളെ ആരാണ് നിയമിക്കുന്നത് എന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.