ന്യൂഡൽഹി ∙ ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ യുപിഐ ഇടപാടിനും (പി2എം) വ്യാപാരിയിൽനിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാങ്കുകൾ ഈടാക്കും. 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും. ഫലത്തിൽ ഒരു ഇടപാടിന് എംഡിആർ ആയി ഈടാക്കാവുന്ന പരമാവധി തുക 300 രൂപയായിരിക്കും. എംഡിആർ ഉപയോക്താക്കളിൽ നിന്നല്ല ഈടാക്കുക.
2020 ജനുവരിയിൽ നിർത്തിവച്ച യുപിഐ എംഡിആർ ചാർജാണ് ആറരവർഷത്തിനു ശേഷം പുതിയ രൂപത്തിൽ തിരികെ വന്നത്. 2,000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല. വ്യക്തികൾ തമ്മിൽ എത്ര വലിയ തുക അയയ്ക്കുന്നതിനും (പി2പി) ചാർജില്ല.
ഒരുലക്ഷം രൂപ വരെ പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളിൽ (പി2പിഎം) നിന്ന് എംഡിആർ ചാർജ് ഈടാക്കില്ല. ഇവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ല. തുടർച്ചയായി 3 മാസങ്ങളിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പുതിയ എംഡിആർ നിരക്കുകൾ ബാധകമാകും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 2.5% വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് ഈടാക്കുന്നത്.
ബാധ്യത ഉപയോക്താവിലെത്തുമോ?
ഈ തുക ഉപയോക്താവിൽ നിന്ന് നേരിട്ട് അധികചാർജായി വ്യാപാരിക്കു വാങ്ങാനാവില്ല. എന്നാൽ, ബാധ്യത പരോക്ഷമായി എത്താനും എത്താതിരിക്കാനും സാധ്യതയുണ്ട്. കൂടുതൽ ബിസിനസ് ലഭിക്കുന്നതിനായി നിസ്സാരമായ ഡിജിറ്റൽ പേയ്മെന്റ് ചെലവുകൾ പല വ്യാപാരികളും സ്വന്തംനിലയിൽ വഹിക്കുന്നതാണ് മുൻകാല അനുഭവമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, അധികനിരക്കിന്റെ ബാധ്യത ഉൽപന്നങ്ങളുടെയോ സേവനങ്ങളുടെയോ വിലയിൽ ഉൾപ്പെടുത്തിയേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായതിനാൽ യുപിഐ തന്നെ വ്യാപാരികൾ ഉപയോഗിക്കുമെന്നാണ് സർക്കാരിന്റെ വിശ്വാസം.









