Headlines

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ? നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും?

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു നിർദേശം ആർബിഐ ഡിസ്കഷൻ പേപ്പറായിവെച്ചു കഴിഞ്ഞു. ഇത് വ്യക്തിഗത ഇടപാടുകൾക്കാണ് ബാധകമാവുകയെന്ന് പേപ്പറിൽ പറയുന്നുണ്ട്. രാജ്യത്ത് പെരുകുന്ന ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.

എങ്ങനെയാണ് ഈ ഒരു മണിക്കൂർ വൈകൽ ബാധകമാകുക?

നിദേശപ്രകാരം 10,000ത്തിന് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾ ഈ മട്ടിലായിരിക്കും. അതായത് നിങ്ങൾ മറ്റൊരാൾക്ക് 10,000 രൂപ അയക്കുന്നു. പെട്ടെന്ന് തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും. എന്നാൽ അയച്ചയാളിന് അത് അപ്പോൾ എത്തുകയുമില്ല. അതിന് ഒരു മണിക്കൂർ സമയമെടുക്കും. ആ ഒരു മണിക്കൂറിനിടെ ഏത് സമയത്തും നിങ്ങൾക്ക് ആ ഇടപാട് ക്യാൻസൽ ചെയ്യാം. ഈ ഒരു മണിക്കൂറിനെ റിസർവ് ബാങ്ക് വിളിക്കുന്നത് ‘ഗോൾഡൻ ഹവർ’ എന്നാണ്. അയച്ചുകഴിഞ്ഞ് എപ്പോഴെങ്കിലും ഇത് വേണ്ടായിരുന്നെന്നോ ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അയച്ചയാൾക്ക് തോന്നിയാൽ അത് പിൻവലിക്കാം.

ശ്രദ്ധിക്കേണ്ടത്

ഇത് P2P അഥവാ വ്യക്തിഗത ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുക. ക്യൂആർ കോഡ് മുഖേന നടത്തുന്ന വിൽപന-വ്യാപാര ഇടപാടുകളെ നിർദേശം ഒഴിവാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനൊരു മാറ്റം ആർബിഐ നിർദേശിക്കുന്നു?

രാജ്യത്തെ പണമിടപാട് വ്യവസ്ഥയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം ഉയരുകയാണ്. മിനിട്ടുകൾക്കുള്ളിൽ പണമിടപാട് നടക്കുമ്പോൾ പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

പുതിയ നിർദേശപ്രകാരമുള്ള കാലതാമസം ഉപയോക്താവിന് തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് തെറ്റായ ആളിലേക്ക് പണമെത്തുന്നത് തടയാൻ സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കുക

ഈ നിർദേശം ഇപ്പോഴും ചർച്ചകളിലാണ്. പ്രാബല്യത്തിലായിട്ടില്ല.