Headlines

എഴുകുംവയൽ ഇരട്ടക്കൊലപാതകം: മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: എഴുകുംവയലിൽ ,മാതാപിതാക്കളെ പ്രതി അജീഷ് കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം. അജീഷ് ലോൺ ആപ്പുകളിൽ നിന്നും വായ്പയെടുത്തിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബുധനാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അജീഷ് അടിമയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇയാൾക്ക് മറ്റ് വരുമാനമാർഗ്ഗം ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ലോൺ ആപ്പുകളെ ആശ്രയിച്ചിരുന്നു എന്നും കണ്ടെത്തി. ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു.. പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനും ഉൾപ്പെടെ പലതവണ അജീഷ് പണം ആവശ്യപ്പെട്ടു. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പണം നൽകാതിരുന്നത് അജീഷിന് മാതാപിതാക്കളോടുള്ള വൈരാഗ്യത്തിന് കാരണമായി. ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്നാണ് പോലീസിന്റെ നിഗമനം.

ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചതും മാതാപിതാക്കളോടുള്ള ദേഷ്യത്തിന് കാരണമായി. നിലവിൽ റിമാൻഡിൽ ഉള്ള പ്രതി ലഹരിയുടെ കെട്ടുവിട്ട് സ്വബോധത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് നെടുങ്കണ്ടം പോലീസിന്റെ തീരുമാനം. അതേസമയം മാതാപിതാക്കളെ കൊലപ്പെടുത്താൻ പ്രതി നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. അച്ഛനെയും അമ്മയും കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മാസങ്ങൾക്കു മുമ്പ് അജീഷ് വാങ്ങി സൂക്ഷിച്ചിരുന്നു. കൊല്ലപ്പെട്ട ആൻറണിയുടെയും വത്സമ്മയുടെയും സംസ്കാര ചടങ്ങ് ഇന്ന് നടക്കും.