Headlines

എഴുകുംവയലിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു

ഇടുക്കി: എഴുകുംവയലിൽ നടന്നത് കൊടും ക്രൂരത. മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു.

അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു. ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു.നേരത്തെ ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലടക്കം പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് വന്നതിന് ശേഷം വീണ്ടും ലഹരി ഉപയോഗിക്കുകയും വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തുരന്നുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതി ലഹരിയിലായതിനാൽ ചോദ്യം ചെയ്യണമെങ്കിൽ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും ഇൻക്വസ്റ്റ് നടപടികളിലേക്ക് കടക്കും.