മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുന്നത്. ഈ കേസിൽ മൂന്ന് പേർ പുതുതായി ഹർജി നൽകിയിട്ടുണ്ട്.
കൊച്ചിയിൽ ചേർന്ന കഴിഞ്ഞ സിറ്റിംഗിൽ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചുവരുത്താൻ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചത് വഖഫ് ബോർഡാണ്. മുനമ്പത്തെ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചതിനും പിന്നീട് അത് വഖഫ് ആയി രജിസ്റ്റർ ചെയ്തതിനും എതിരെ ഫറൂഖ് കോളേജ് മാനേജ്‌മെന്റാണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്.
കേസ് ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം, വഖഫ് ആക്കിയതിന്റെ നിയമപരമായ സാധുത തുടങ്ങിയ വിഷയങ്ങൾ ചർച്ചയ്ക്ക് വരും.