നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ

കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്.

പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പ്രതിരോധം തീർക്കാനാകും ഭരണപക്ഷ ശ്രമം.

ആഗോള അയ്യപ്പ സംഗമവും, ശബ്ദ രേഖ വിവാദവും, ആരോഗ്യ വകുപ്പിലെ വീഴ്ചകളും സഭയിൽ ചർച്ചയാകും. അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ സഭയിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 15 നും ഒക്ടോബർ 10 നുമിടയിലുള്ള 12 ദിവസമാണ് സഭ ചേരുക.