Headlines

‘ലയനത്തിന്റെ ഭാഗമായി അഴിമതിക്കാരെ പിന്തുണക്കില്ല’; ടിഎംസി എംപിമാരെ സ്വാഗതം ചെയ്യില്ലെന്ന് എന്‍സിപിഐ നേതാവ്

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിമത എംപിമാരെ സ്വാഗതം ചെയ്യില്ലെന്ന് നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍സിപിഐ). എംപിമാരെ സ്വാഗതം ചെയ്തില്ലെന്ന് സംഘടനയുടെ സംഘടനാ സെക്രട്ടറി ശാന്തനു ദേ ദേശീയ മാധ്യമമായ ദ വയറിനോട് പറഞ്ഞു. ബിജെപിയുമായി ചേര്‍ന്നാല്‍ പോലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ശാന്തനു ദേ പറഞ്ഞു.

 

‘ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ ഈ ടിഎംസി നേതാക്കളുടെ റെക്കോര്‍ഡ് മോശമാണെന്ന് പറയാം’, ശാന്തനു ദേ പറഞ്ഞു. ലയനത്തിന്റെ ഭാഗമായി ഇത്തരം അഴിമതിക്കാരെ താനോ പാര്‍ട്ടിക്കാരോ പിന്തുണക്കില്ലെന്ന് ശാന്തനു ദേ കൂട്ടിച്ചേര്‍ത്തു. ആയിരം പേരാണ് തന്റെ പാര്‍ട്ടിയിലുള്ളതെന്നും ശാന്തനു ദേ പറഞ്ഞു.

 

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതരായ 20 ലോക്സഭ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ലയിക്കുമെന്ന് പറഞ്ഞിരുന്നു. ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്ര പ്രശസ്തമല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണിത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇക്കാര്യം വിമത എംപിമാരെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാര്‍ പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ പ്രത്യേക വിഭാഗമായി തങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും’-കാകോലി ഘോഷ് ദസ്തിദാര്‍പറഞ്ഞു. പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28എംപിമാരില്‍ 20പേരും പാര്‍ട്ടി വിട്ടത്. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കും.