‘ബിഹാറിൽ വോട്ട് കൊള്ള നടന്നു’; ആരോപണവുമായി കോൺഗ്രസ്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ‌ പുരോഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ആസ്ഥാനത്ത് പ്ലക്കാർഡുകളുമായി പ്രവർത്തകർ. തിരഞ്ഞെടുപ്പിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലക്കാർഡുകൾ. ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബിഹാറില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

വോട്ടെണ്ണലിൽ എൻഡിഎ സഖ്യം വൻ മുന്നേറ്റം നടക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ വോട്ടുകൊള്ള ആരോപണം. ലീഡ് നില പ്രകാരമാണെങ്കില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുകയാണ്. അതേസമയം കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 15 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നിർത്താൻ‌ കഴിഞ്ഞിട്ടുള്ളൂ. ബിജെപി 73 സീറ്റുകളിൽ ലീഡ് നേടി മുന്നേറുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ എൻഡിഎ ലീഡ് നിലനിർത്തുകയാണ്.

ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയും ഇന്ത്യയും നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറുകയായിരുന്നെങ്കില്‍ പിന്നീട് നൂറില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയും എന്‍ഡിഎ കൂടുതല്‍ മുന്നേറുകയുമായിരുന്നു.