സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്‌ട്രേറ്റ്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടു. നിയമവിരുദ്ധ തടങ്കലല്ല. എല്ലാ വസ്തുക്കളും പരിഗണിച്ച ശേഷമാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോനം വാങ്ചുങിന്റെ ഭാര്യയെ വിവരം അറിയിച്ചു. ജോധ്പൂർ ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ച് സമയബന്ധിതമായി അറിയിച്ചു എന്നും ലേ ജില്ലാ മജിസ്‌ട്രേറ്റ് സത്യവാങ്മൂലത്തിൽ അറിയിച്ചു. ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ജസ്റ്റിസ് അരവിന്ദ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ബുധനാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കും. ലഡാക്കിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വാങ്ചുകിനെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുക്കുകയും രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഡാക്കില്‍ പ്രക്ഷോഭം നടന്നത്.