Headlines

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍: കേരളത്തിനുള്‍പ്പടെ കത്ത് നല്‍കി

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് പുതിയ നീക്കം.

ബീഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. 2026 ജനുവരി ഒന്ന് റഫറന്‍സ് തീയതിയായി ആകും പട്ടിക പരിഷ്‌കരിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം
ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ പട്ടിക പരിഷ്‌കരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

ബീഹാറില്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അനധികൃതമായി രേഖയുണ്ടാക്കി വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ യോഗ്യരായ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിനും വോട്ടവകാശം നഷ്ടപ്പെടും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.