Headlines

‘അഭിമാനകരം, സന്തോഷകരം; ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഏറ്റെടുക്കും’; ഒജെ ജനീഷ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ അഭിമാനമെന്ന് ഒ ജെ ജനീഷ്. കേരളത്തിന്റെ സമര പോരാട്ടങ്ങൾ പുതിയ നേതൃത്വം ഒന്നിച്ച് ഏറ്റെടുക്കുമെന്നും ജനീഷ് പറഞ്ഞു. കേരളത്തിൻ്റെ ഭരണമാറ്റത്തിന് ചുരിങിയ ദിവസങ്ങളാണുള്ളത്. ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ യൂത്ത് കോൺഗ്രസിന് നിർണായക ചുമതലയുണ്ട്. ഒറ്റക്കെട്ടായി ആ പ്രതിഷേധങ്ങൾ ഏറ്റെടുക്കുമെന്ന് ഒജെ ജനീഷ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് നടന്ന ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധങ്ങൾക്കെതിരെയും നിയുക്ത അധ്യക്ഷൻ പ്രതികരിച്ചു. രാ​ഹുലിനെതിരെ നടക്കുന്നത് അനാവശ്യ പ്രതിഷേധമെന്നും ജനീഷ് പറഞ്ഞു.എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ അദ്ദേഹം ഉണ്ടാകേണ്ടത് അവിടുത്തെ ജനങ്ങളുടെ അവകാശമെന്നും ജനീഷ് കുമാർ പറഞ്ഞു.

തൃശൂർ ഡിസിസിയിൽ‌ വൻ സ്വീകരണമാണ് ഒജെ ജനീഷിന് ഒരുക്കിയിരിക്കുന്നത്. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷം. അതേസമയം അബിൻ വർക്കിയും അഭിജിത്തും ദേശീയ വർക്കിംഗ് പ്രസിഡൻറുമാരായി ചുമതലപ്പെടുത്തിയ ഉത്തരവ് കൂടി പുറത്തു വന്നു. രമേശ് ചെന്നിത്തല ഒഴികെ ബാക്കിയുള്ള മുഴുവൻ നേതാക്കളും ഒജെ ജനീഷിനെ പിന്തുണച്ചതോടെയാണ് ഒറ്റ പേരിലേക്ക് നേതൃത്വം എത്തിയത്.

ഷാഫി പറമ്പിൽ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒജെ ജനീഷ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂർ ജില്ലാ പ്രസിഡന്റായി. യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒജെ ജനീഷ് പ്രവർത്തിച്ചിട്ടുണ്ട്.