കോൺഗ്രസിൽ എത്തിയ ഐഷാ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് വിമർശനം. പാർട്ടിയാണ് ഐഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നും സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ സജീവം അല്ലാതെ ആയി. പാർട്ടി നൽകിയ ചുമതലകൽ നിർവഹിക്കണമെന്ന് നേതാക്കൾ ഐഷ പോറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് ഐഷാ പോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തകർ മനസ്സിലാക്കുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.പാർട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്നവരാണ് ഐഷാ പോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് മറന്നുപോയത് ഖേദകരമാണെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു. എങ്ങനെയും അധികാരം നേടുക എന്ന യുഡിഎഫിന്റെ കുതന്ത്രങ്ങളെയും വില കുറഞ്ഞ പ്രചരണങ്ങളെയും കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ രാപ്പകൽ സമരവേദിയിലെത്തിയാണ് ഐഷപോറ്റി പാർട്ടി അംഗത്വം സ്വീകരിച്ചത്.
കൊട്ടാരക്കരയിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയ ഐഷ പോറ്റി സിപിഐഎമ്മുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസിലെത്തിയത്. പ്രതിപക്ഷനേതാവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശം. കൊട്ടാരക്കരയിൽ ഐഷ പോറ്റി സ്ഥാനാർഥിയാകും.








