ഇന്ന് ഓഗസ്റ്റ് 12 ലോകമെമ്പാടും ലോക ഗജദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളുടെ സംരക്ഷണം, അവയുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കനേഡിയൻ സിനിമാ സംവിധായികയായ പട്രീഷ്യ സിംസും തായ്‌ലൻഡ് ആസ്ഥാനമായുള്ള എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടേഷനും ചേർന്നാണ് 2012-ൽ ഈ ആശയം മുന്നോട്ട് വച്ചത്.
ഏഷ്യൻ, ആഫ്രിക്കൻ ആനകൾ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. ആനക്കൊമ്പ് കള്ളക്കടത്ത് ഇതിലൊരു പ്രധാന കാരണമാണ്. ആനക്കൊമ്പിനായി വേട്ടയാടപ്പെടുന്നതിനാൽ ആനകളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആനകളിലൊന്നായ സത്താവോ പോലും ആനക്കൊമ്പിനായി വേട്ടയാടപ്പെട്ടത് ഇതിന് ഉദാഹരണമാണ്. നിലവിൽ ലോകത്ത് ഏകദേശം 4 ലക്ഷം ആഫ്രിക്കൻ ആനകളും വെറും 40,000 ഏഷ്യൻ ആനകളും മാത്രമാണുള്ളത്.
ശക്തമായ ശരീരവും അതിശയിപ്പിക്കുന്ന പ്രത്യേകതകളുമുള്ള ജീവിയാണ് ആന. നാല് കാലുകളുണ്ടായിട്ടും ചാടാൻ കഴിയാത്ത ഒരേയൊരു സസ്തനിയാണ് ഇത്. എന്നാൽ ഏകദേശം 25 മൈൽ വേഗത്തിൽ ഓടാൻ ആനകൾക്ക് കഴിയും. ആനയുടെ തുമ്പിക്കൈ ഒരു അത്ഭുതമാണ്, ഒൻപത് ലിറ്റർ വെള്ളം വരെ അതിൽ ശേഖരിക്കാൻ കഴിയും.
കൂടാതെ കാടുകളുടെ നാശം, ഖനനം, മനുഷ്യന്റെ കടന്നുകയറ്റം എന്നിവ ആനകളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ഏഷ്യൻ ആനകളുടെ ആവാസവ്യവസ്ഥയുടെ 30-40% വരെ ഇതിനോടകം നശിച്ചു. ഇത് മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴി വയ്ക്കുന്നു. ഇത് പലപ്പോഴും മനുഷ്യർക്കും വന്യജീവികൾക്കും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഈ പ്രത്യേകതകൾക്കും കരുത്തിനും അപ്പുറം ആനകൾ നമ്മുടെ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവ വലിയ പങ്കുവഹിക്കുന്നു. അതുകൊണ്ട് തന്നെ ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആനകളുടെ സംരക്ഷണം ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.