ഇന്ന് ലോക മണ്ണ് ദിനം

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു പ്രകൃതി വിഭവമാണ് മണ്ണ്. സസ്യങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുക എന്ന ധർമ്മം മാത്രമല്ല മണ്ണിനുള്ളത്. വളർച്ചക്കും നിലനിൽപ്പിനും ആവശ്യമായ പോഷകഘടകങ്ങൾ, ജലം എന്നിവ സസ്യങ്ങൾക്ക് ലഭിക്കുന്നത് മണ്ണിൽ നിന്നുമാണ്. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ജീവന്റെ ആധാരം മണ്ണാണ്. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ- സ്ഥൂല ജീവികൾ ഭക്ഷ്യചങ്ങലയുടെ പ്രധാന കണ്ണികളായി വർത്തിച്ചു കൊണ്ട് ആവാസവ്യവസ്ഥയുടെ സന്തുലനത്തിന് സഹായിക്കുന്നു. ഈ സന്തുലനാവസ്ഥക്ക് ഭംഗം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. ആഗോള തലത്തിൽ മണ്ണിന്റെ പ്രാധാന്യവും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനായാണ് ഐക്യരാക്ഷ്ട്ര സഭ 2012 മുതൽ ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിച്ചു വരുന്നത്    മണ്ണിന്റെ ജീവൻ നിലനിർത്തൂ മണ്ണിലെ ജൈവ വൈവിധ്യം സംരക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ ലോക മണ്ണ് ദിനത്തിന്റെ മുദ്രാവാക്യം.

വയനാട് കൃഷി വിജ്ഞാന കേന്ദ്രം ആത്മ വയനാട്, കല്പറ്റ, നിലമ്പൂർ, തൂണേരി, പേരാമ്പ്ര, കുന്നമംഗലം എന്നീ ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ചു  കർഷകർക്കായി ഒരു ഓൺലൈൻ കൃഷിപാഠശാല  സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോ. സുരേഷ് പി. ആർ നിർവഹിച്ചു. “മണ്ണിന്റെ ആരോഗ്യ പരിപാലനം” എന്ന വിഷയത്തിൽ പരിശീലന ക്ലാസ്സ്‌ നയിച്ചത്  പടന്നക്കാട് കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗം അസ്സിസ്റ്ററ്റ്  പ്രൊഫസർ   ഷമീർ മുഹമ്മദ്‌  ആണ്. പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ അലൻ തോമസ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ഇന്ദുലേഖ വി. പി., ഡോ. അപർണ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷകർക്ക് തങ്ങളുടെ സംശയനിവാരണത്തിന് അവസരമൊരുക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്.