Headlines

‘ഇഷ ശർമ്മ’ എന്ന പാക് വനിത ഹണിട്രാപ്പില്‍ കുടുക്കി, സൈന്യത്തെ കുറിച്ചുള്ള വിവരങ്ങൾ പാകിസ്താന് കൈമാറി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം. രാജസ്ഥാനിലെ അൽവാറിൽ ഒരാൾ അറസ്റ്റിൽ. മംഗത് സിങ് എന്ന വ്യക്തിയെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. സൈന്യത്തെ കുറിച്ചുള്ള വിവരങ്ങൾ പാകിസ്താന് കൈമാറിയതായി സൂചന. ഹണിട്രാപ്പിലൂടെയാണ് മംഗതിനെ പാകിസ്താന്‍ ചാരവൃത്തിയിലെത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

‘ഇഷ ശർമ്മ’ എന്ന പേരിലുള്ള പാകിസ്താന്‍ വനിതാ ഹാന്‍ഡലറാണ് ഇയാളെ ഹണിട്രാപ്പില്‍ കുടുക്കിയതെന്നും ചാരവൃത്തിക്കായി കൂടുതല്‍ പണം വാഗ്ദാനം ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അൽവാർ കന്റോൺമെന്റ് പ്രദേശത്തിന് സമീപം സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതിന് മംഗത് സിങ് നിരീക്ഷണത്തിലായിരുന്നുവെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി പാകിസ്താന്‍ ഹാന്‍ഡിലുകളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് ഇന്‍റലിജന്‍സ് പറയുന്നത്. സൈന്യമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ഇയാള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

അല്‍വാര്‍ ആര്‍മി കന്‍റോമെന്‍റ്,മറ്റ് തന്ത്രപ്രധാനമായ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയതെന്നും രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം പറയുന്നു. ഇന്ത്യൻ സൈനിക നീക്കങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടതിന് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറിനുള്ളില്‍ പുറത്ത് വിടുമെന്നും അധികൃതര്‍ അറിയിച്ചു.