Headlines

‘ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്’; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം

ഗുവാത്തി ∙ അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ ‌25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ചത്.

‘‘ഞാൻ എന്റെ തെറ്റുകൾ സമ്മതിക്കുന്നു. ആളുകൾക്ക് എന്നെ കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. സെപ്റ്റംബർ 4നാണ് വഴക്കിനെത്തുടർന്ന് പ്രതി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തല വെട്ടിമാറ്റുകയായിരുന്നു. അതിനുശേഷം ദേഷ്യം തീരാതെ ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് അവളുടെ മുഖം പൂർണമായി വികൃതമാക്കുകയും ആയിരുന്നു. തുടർന്ന് വെട്ടിമാറ്റിയ തല ഇയാൾ ഫ്ലാറ്റിലെ ഫ്രിജിനുള്ളിലാണ് സൂക്ഷിച്ചത്.

സെപ്റ്റംബർ 6ന് ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നും കടുത്ത ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. തുടർന്ന് പൊലീസ് എത്തി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഴുകിത്തുടങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു, തലയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പ്രതിയെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തല സൂക്ഷിച്ച ഫ്രിജ്, കത്തി, കത്രിക, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.