Headlines

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; ‘നിയമപരമായി മുന്നോട്ട് പോകും; ഇന്ന് പരാതി നല്‍കും’; ഉഷയുടെ മകന്‍ ഷിബിന്‍

വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഉഷ ജോസഫിന്റെ മകന്‍. അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷന്‍ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. (Scissors found in woman’s abdomen)അമ്മയുടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച അഡ്മിറ്റ് ആകാനാണ് വണ്ടാനത്ത് നിന്ന് അവര്‍ പറഞ്ഞത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്ന് പരാതി നല്‍കും – ഷിബിന്‍ വ്യക്തമാക്കി.ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്‌സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ്.

2021ല്‍ വയറ് വീര്‍ത്ത് വന്നപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്തപ്പോള്‍ വയറ്റില്‍ മുഴ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആയിരുന്നു. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ലളിതാംബിക ഡോക്ടറാണ് സര്‍ജറി ചെയ്തത്. മേയ് 5നാണ് ഓപ്പറേഷന്‍ ചെയ്ത്. ഇടയ്ക്ക് വയറ് വേദന വരുമ്പോള്‍ പല ഡോക്ടര്‍മാരെ കണ്ട് മരുന്ന് വാങ്ങുമായിരുന്നു. കഴിഞ്ഞ ദിവസം പോയി എക്‌സറേ എടുത്തപ്പോഴാണ് ഇത് കണ്ടത്. വണ്ടാനത്ത് ഓപ്പറേഷന്‍ ചെയ്തതല്ലാതെ മറ്റ് ഓപ്പറേഷനുകള്‍ ഒന്നും ചെയ്തിട്ടില്ല. ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷം ഇപ്പോഴാണ് എക്‌സറേ എടുക്കുന്നത് – ഉഷ വ്യക്തമാക്കി.