മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

 

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

 

 

മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ് കേസ്. വനം വകുപ്പ് തടികൾ കണ്ടെത്തിയിരുന്നു. തുടർന്ന് തന്നെ കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി തടി ഫാക്ടറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കി കേസെടുത്തത്.കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രതികളുടെ ആവശ്യം നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.