Headlines

പതാക വാങ്ങാൻ വ്യാജ ജിഎസ്ടി ബിൽ, തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

 

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച് ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിച്ചവർ മറുപടി പറയണമെന്ന ആവശ്യമുയർന്നു. ഉത്തരവാദികളെ മാറ്റിനിർത്തണമെന്നും ചിലർ ആവശ്യപ്പെട്ടു. പലരുടെയും പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം.തട്ടിപ്പിനെ തള്ളിപ്പറഞ്ഞ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ഉപ്പു തിന്നവർ വെള്ളംകുടിക്കുമെന്നു മുന്നറിയിപ്പു നൽകി. ഉത്തരവാദികൾ അനുഭവിക്കും. പരാതികൾ അച്ചടക്ക സമിതിക്കു നൽകിയിട്ടുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആരോപണങ്ങളെല്ലാം മാധ്യമങ്ങൾ മനഃപൂർവം സൃഷ്ടിച്ചതാണെന്നു ന്യായീകരിക്കാൻ ഒരു വിഭാഗം ശ്രമിച്ചെങ്കിലും എതിർപ്പുയർന്നു. തെളിവ് ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ എങ്ങനെ കുറ്റപ്പെടുത്തുമെന്നാണു ചോദ്യം ഉയർന്നത്. തൃശൂരിലെ ബിജെപി ഓഫിസിൽ നിന്ന് 25 കോടി രൂപ മാറ്റിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ചു നേതാക്കൾ വിശദാംശങ്ങൾ ആരാഞ്ഞു. പാർട്ടിയുടെ പണം ആരാണു കൊണ്ടുപോയതെന്ന് അറിയണമെന്നായിരുന്നു അവിടെ നിന്നുള്ള നേതാക്കളുടെ ആവശ്യം. ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടാകുമെന്നു കരുതിയാണോ പണം മാറ്റിയതെന്നും പണം മാറ്റിയതു സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോയെന്നും ഒരു വനിതാ നേതാവു ചോദിച്ചു. വട്ടിയൂർക്കാവിലേക്ക് പതാക വാങ്ങിയതിന്റെ വ്യാജ ജിഎസ്ടി ബിൽ പുറത്തുവന്നതും ചർച്ചയായി. കൊടകര കുഴൽപണം ആരോപണം വന്നപ്പോൾ പാർട്ടി ഒന്നടങ്കം പ്രതിരോധിച്ചെന്നും ഇപ്പോൾ അതുണ്ടായില്ലെന്നും ഒരു നേതാവ് പരാതിപ്പെട്ടു.