എൽഡിഎഫിൽ വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. മുന്നണിയിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ നടക്കുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.പി.ഐ – സി.പി.ഐ.എം ചർച്ചകൾ മാത്രമാണ് നടക്കാറുളളത്. സിപിഐമ്മും സി.പിയഐയും കഴിഞ്ഞാൽ മറ്റ് പാർട്ടികൾ ദുർബലമാണെന്നും
പ്രവർത്തന റിപോർട്ടിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപും ശേഷവും പാർട്ടി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ജയിക്കും
എന്ന കണക്കാണ് ലഭിച്ചത്. പോളിങ്ങിന് ശേഷം ബുത്തിൽ നിന്ന് ലഭിച്ച കണക്കിൽ 25619 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു. എന്നാൽ പാറശാല മണ്ഡലം ഒഴികെ മറ്റ് 6 മണ്ഡലങ്ങളിലും മുന്നണി മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശം.
പാർട്ടിയുടെ് അംഗത്വത്തിൽ നേരിയ വർദ്ധന മാത്രമെന്ന് പ്രവർത്തന റിപ്പോർട്ട്. സി.പി.ഐയുടെ തിരുവനന്തപുരത്തെ മെമ്പർഷിപ്പിൽ കാര്യമായ വർദ്ധനവില്ല. 2024ൽ നിന്ന് വർദ്ധിച്ചത് 784 അംഗങ്ങൾ മാത്രമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. അതേസമയം സിപിഐ ഇടതുമുന്നണി വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചർച്ചയിൽ ആവശ്യം ഉയർന്നു. മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്നും സിപിഐഎം വലതുപക്ഷമായി കഴിഞ്ഞെന്നും വിമർശനം.പാള കീറും പോലെ പാർട്ടിയെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാർ.
സിപിഐഎം വലതുപക്ഷമായിക്കഴിഞ്ഞു. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. മുന്നണി ബന്ധം തുടരണോയെന്നതിൽ പുനരാലോചന വേണം – എന്നൊക്കെയാണ് വിമർശനം. അരുവിക്കര മണ്ഡലത്തിൽ നിന്നുളള പ്രതിനിധിയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്.