കണ്ണൂരിൽ ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ , അനസ്തേഷ്യ നൽകിയതിൽ വീഴ്ചയെന്ന് പരാതി. വീഴ്ച സംഭവിച്ചതിനെ തുടർന്ന് സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിലാണ്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി.അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുകയാണ്. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വീണ് മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോകുകയും രണ്ട് സ്റ്റിച്ചിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാവിലെ 11 മണിയോടെയാണ് ആശുപത്രിയിൽ എത്തിയത്. മൂന്ന് മണിയോടെ കുഞ്ഞിന് അനസ്തേഷ്യ നൽകിയെന്നും ഉടൻ തന്നെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്തുവെന്ന് കുടുംബം പറഞ്ഞു.







