ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഇന്ന് രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിക്കുന്നത്. നിലവില്‍ വണ്ടാനത്തെ മോർച്ചറിക്ക് മുൻപിൽ ബന്ധുക്കളുടെ പ്രതിഷേധിക്കുകയാണ്.
എന്നാല്‍ സംഭവത്തില്‍ ചികിത്സാപിഴവുണ്ടായിട്ടില്ല എന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് ആശുപത്രിയിൽ ഉള്ളത്. ഈ ഡോക്ടറുടെ അഭാവത്തിലാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ കൊടുക്കാൻ ഡോക്ടെ എത്തിച്ചത്. പ്രസവ ശേഷം തിയേറ്ററിൽ നിന്ന് മാറ്റി ഒന്നര മണിക്കൂറിന് ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ല. തുടർന്ന് വണ്ടാനത്തേക്ക് റഫർ ചെയ്തു. 108 ആംബുൻസിൽ വണ്ടാനത്തേക്ക് കൊണ്ടു പോയി. കാർഡിയോ മയോപ്പതിയാകാം മരണ കാരണം. പോസ്റ്റ്മോർട്ടത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതർ പറയുന്നു.