പറക്കുംതളികകളെപ്പറ്റിയും വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചുമുള്ള അമേരിക്കയുടെ ക്ലാസിഫൈഡ് ഫയലുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധവകുപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഫയലുകൾ പുറത്തുവിട്ടത്. അന്യഗ്രഹജീവികളെയും പേടകങ്ങളെയും പറ്റി കാലങ്ങളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടാനും വിഷയത്തിൽ സുതാര്യത കൊണ്ടുവരാനുമാണ് നീക്കമെന്ന് ട്രംപ് വ്യക്തമാക്കി.
1947 ജൂലൈയിൽ ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിൽ തകർന്നുവീണ പറക്കുംതളികയെന്ന് കരുതപ്പെടുന്ന വസ്തു ഏരിയ ഫിഫ്റ്റി വണ്ണിൽ സൂക്ഷിച്ചിട്ടുണ്ട് എന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. അമേരിക്കൻ സർക്കാരിന്റെ കൈവശം മനുഷ്യനിർമ്മിതമല്ലാത്ത നിരവധി പേടകങ്ങളുണ്ടെന്ന് 2023-ൽ മുൻ യുഎസ് ഇന്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രഷ് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി ഇവ റിവേഴ്സ് എഞ്ചിനിയറിങ് നടത്താനും അവയിലെ സാങ്കേതികവിദ്യ പഠിക്കാനുമുള്ള രഹസ്യ പദ്ധതികൾ നടക്കുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ.
തകർന്നുവീണ പേടകങ്ങളിൽ നിന്ന് മനുഷ്യന്റേതല്ലാത്ത ജൈവാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ഈ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നും കോൺഗ്രസിൽ നിന്നും മനഃപൂർവ്വം മറച്ചുവെക്കുകയാണെന്ന് ഗ്രഷ് ആരോപിച്ചിരുന്നു. അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള രഹസ്യമാക്കി വച്ചിരുന്ന ഫയലുകളിൽ രസകരമായ പലതുമുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നത്. അമേരിക്കയുടെ കൈവശമുള്ള പറക്കുംതളിക ഫയലുകൾ പുറത്തുവരുന്നതോടെ പല യൂഫ്ഒ അഭ്യൂഹങ്ങൾക്കും വിരാമമായേക്കും.
1960 കളിലും 1970 കളിലും അപ്പോളോ 11, അപ്പോളോ 12, അപ്പോളോ 17 എന്നീ ചാന്ദ്ര ദൗത്യങ്ങളിൽ പങ്കെടുത്ത ബഹിരാകാശയാത്രികരിൽ നിന്ന് തരംതിരിച്ച ട്രാൻസ്ക്രിപ്റ്റുകൾ ഫയലുകളിൽ അടങ്ങിയിരിക്കുന്നു. അപ്പോളോ 11 ദൗത്യത്തിലെ പ്രശസ്ത ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിൻ, 1969-ൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ, ചന്ദ്രനിലേക്കുള്ള തന്റെ യാത്രയിൽ വിശദീകരിക്കാനാകാത്ത നിരവധി പ്രതിഭാസങ്ങൾ കണ്ടതായി പറഞ്ഞു. 1969-ൽ ചന്ദ്രനിൽ നടന്ന അപ്പോളോ 12 ബഹിരാകാശയാത്രികൻ അലൻ ബീൻ, ദൗത്യത്തിനിടെ കണികകളും പ്രകാശ മിന്നലുകളും “ബഹിരാകാശത്ത് പറക്കുന്നത്” കണ്ടതായി പറഞ്ഞതായി ട്രാൻസ്ക്രിപ്റ്റുകൾ കാണിക്കുന്നു. 1972-ൽ അപ്പോളോ 17 ദൗത്യത്തിലെ രണ്ട് ബഹിരാകാശയാത്രികരും പേടകത്തിലിരിക്കുമ്പോൾ മിന്നുന്ന വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തു.







