താനുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. അന്വേഷിച്ചാൽ മാത്രമേ കത്ത് ശരിയോ തെറ്റോ എന്ന് അറിയാൻ കഴിയൂ. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും കെ സുധാകരൻ കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. (UDF will win 100 seats and come to power; K Sudhakaran)
കത്തിനെ കുറിച്ച് അങ്ങനെ ആശങ്കയൊന്നുമില്ല. കത്ത് കൊടുത്തത് ശരിയാണോ തെറ്റാണോ എന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ടതാണ്. മാത്രമല്ല, ഇൻവെസ്റ്റിഗേഷൻ നടത്തേണ്ടതാണ്. എന്നിട്ടുവേണം തീരുമാനിക്കാൻ. ആണ് എന്നും അല്ല എന്നും പറഞ്ഞാൽ അതിനകത്ത് രണ്ടുണ്ട് തീരുമാനിക്കാൻ. കൺഫേം ചെയ്യണമെങ്കിൽ ശരിയായ വഴിയിലൂടെ പരിശോധിച്ച് റിസൾട്ട് കണ്ടെത്തണം. വോട്ടെടുപ്പിന് ശേഷം പരിശോധിക്കാം – അദ്ദേഹം പറഞ്ഞു.കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ യോഗ്യനല്ല എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാൽ ഹൈക്കമാൻഡിന് അയച്ച കത്ത് വ്യാജം എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും സുധാകരൻ പറഞ്ഞു. സംസാരിക്കുന്നതിനിടെ സുധാകരന് നാക്ക് പിഴയുമുണ്ടായി. തുടർഭരണം ഒരിക്കലും അവസാനിക്കില്ലെന്നാണ് ആദ്യം അദ്ദേഹം പറഞ്ഞത്. പിന്നീട് അപ്പോൾ തന്നെ തുടർഭരണം ഒരിക്കലും അനുവദിക്കില്ല എന്ന് തിരുത്തി.









