Headlines

‘ഇന്ത്യ യുഎസ് വ്യാപാര കരാർ; ബിജെപി സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി’; ഇന്ത്യൻ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഐഎം പിബി

ഇന്ത്യ യുഎസ് വ്യാപാര കരാറിൽ വിമർശനവുമായി സിപിഐഎം പി ബി. കരാർ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഎം പിബി വ്യക്തമാക്കി. ഇന്ത്യ അമേരിക്കയ്ക്ക് നൽകിയ ഇളവുകൾ സമ്പത്ത് വ്യവസ്ഥയ്ക്കും കാർഷിക രംഗത്തും ഭീഷണിയുണ്ടാക്കുന്നു.ഭാഗികമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. പഴവർഗങ്ങൾ, കോട്ടൺ, സോയാബീൻ എണ്ണ എന്നിവയിലടക്കം നൽകിയ ഇളവുകൾ ലക്ഷക്കണക്കിന് ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ കർഷകർ അമേരിക്കയിലെ കാർഷിക വസ്തുക്കളിൽ നിന്ന് വലിയ മത്സരം നേരിടേണ്ടി വരും.

ഇന്ത്യയുടെ നയങ്ങൾ അമേരിക്ക നിശ്ചയിക്കുന്നു എന്ന് സിപിഎം പിബിയുടെ വിമർശനം. ബിജെപി സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി. കരാറിന്റെ പൂർണ്ണവിവരം പാർലമെന്റിൽ വിശദീകരിക്കണമെന്ന് സിപിഐഎം പി ബി ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിനെതിരെ പ്രതിഷേധം അറിയിച്ച് കർഷക സംഘടനകൾ രംഗത്തെത്തി. ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ഉൾപ്പടെയുള്ള കർഷക സംഘടനകൾ അറിയിച്ചു.

കരാർ ഇന്ത്യൻ കൃഷിമേഖലയെ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കാലിത്തീറ്റ, സോയാബീൻ ഓയിൽ, പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു.

കൃഷി, ക്ഷീര മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കർഷകരെ വഞ്ചിച്ചുവെന്നും കർഷക സംഘടനകൾ പറഞ്ഞു. പ്രതിഷേധക്കാർ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകൾ 12ന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനും കർഷക സംഘടനകൾ പൂർണ പിന്തുണ നൽകിയിട്ടുണ്ട്.