Headlines

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ തുടച്ചുനീക്കും, ആ രാത്രി നാളെയാകാം’; ഭീഷണി കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: നാൽപത്തിയഞ്ച് ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്.അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി(ET)വരെ നൽകിയ സമയപരിധി(ഇസ്രയേൽ സമയം ബുധനാഴ്ച പുലർച്ചെ 3മണി) അവസാനത്തേതാണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ് വിശദീകരിച്ചു.’മുഴുവൻ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.’- വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്കൊരു പദ്ധതിയുണ്ട്.. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവർത്തനക്ഷമമാകില്ല, ഞാൻ ഉദ്ദേശിച്ചത് പൂർണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളിൽ, അതും ഞങ്ങൾ നടത്തണമെന്ന് തീരുമാനിച്ചാൽ, നാലു മണിക്കൂറിനുള്ളിൽ അത് സംഭവിക്കും’- ‘ട്രംപ് കൂട്ടിച്ചേർത്തു.എന്നാൽ ഇത്തരത്തിൽ സംഭവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്റെ പുനർനിർമാണത്തിന് യുഎസിന്റെ സഹായം ഉണ്ടായേക്കാമെന്നും അതിൽ ഇത്രയും ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. മുമ്പ് ഇറാൻ തന്നെ ഗൗരവമായി പരിഗണിച്ചില്ല, അതാണ് തെഹ്‌റാന് സമീപമുള്ള പ്രധാന പാലങ്ങൾ തകർക്കാനുള്ള ഉത്തരവിലേക്ക് നയിച്ചതെന്നും ട്രംപ് പറഞ്ഞു.ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചാൽ അവ പുനർനിർമിക്കാൻ അവർക്ക് നൂറു വർഷത്തോളം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഞങ്ങൾ ഇറാനിൽ നിന്നും പിൻവാങ്ങിയാൽ അവരുടെ രാജ്യം പുനർനിർമിക്കാൻ 20 വർഷമെടുക്കും, അവർക്ക് അത് സാധ്യമാക്കാൻ യുഎസിന്റെ പ്രതിഭ ഉപയോഗിക്കുക എന്നത് മാത്രമാണ് ഏകമാർഗമെന്നും ട്രംപ് പറഞ്ഞു.