Headlines

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും അന്വേഷണം

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പോറ്റി അടുത്ത ബന്ധം പുലർത്തി എന്ന് വെളിപ്പെടുത്തലുകളും ഫോട്ടോയും വീഡിയോകളും പുറത്തുവന്ന സാഹചര്യത്തിലാണ് രാഷ്ട്രീയബന്ധം ഉൾപ്പെടെ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്.പോറ്റിയുടെ വീട്ടിൽ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും എല്ലാം നിത്യ സന്ദർശകരായിരുന്നെന്ന് മൊഴിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും അടൂർ പ്രകാശ് എം പി യുടെയും സന്ദർശനം വെളിപ്പെടുത്തിയ പോറ്റിയുടെ അയൽക്കാരന്റെ മൊഴിയെടുത്തു. പോറ്റിയുടെ വീട്ടിൽ ഇവർ എത്തിയതിന്റെ ഫോട്ടോകളും ശേഖരിച്ചു. കൂടാതെ പോറ്റിക്ക് പിന്നാലെ മൂന്നുപേർ കൂടി ദിവസങ്ങൾക്കുള്ളിൽ സ്വാഭാവിക ജാമ്യം തേടി പുറത്തിറങ്ങും. മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു അറസ്റ്റിൽ ആയിട്ട് 90 ദിവസം കഴിഞ്ഞു.

അതേസമയം, ജാമ്യത്തിൽ ഇറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയും,മുരാരി ബാബുവും ഇന്നലെ എസ്ഐടിയ്ക്ക് മുൻപാകെ ഹാജരായിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്. സ്വർണ കൊള്ളക്കേസിൽ അന്വേഷണം പരിപൂർണമായി അട്ടിമറിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.