തിരുവനന്തപുരം ∙ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ ടാക്സി കാർ തല്ലിത്തകർത്ത സംഭവത്തിൽ, ഡ്രൈവറെ സഹായിക്കുമെന്ന വാക്കുപാലിക്കാതെ സിപിഎം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നിൽ സിപിഎം പ്രവർത്തകർ തകർത്ത കാർ, ഇപ്പോഴും വർക്ക്ഷോപ്പിലാണ്. അറ്റകുറ്റപ്പണി നടത്തിയതിനുള്ള 1.85 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ കാർ പുറത്തിറക്കാനായില്ലെന്ന് ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് പറയുന്നു. വായ്പയുടെ തിരിച്ചടവ്് മുടങ്ങിയതോടെ വാഹനം ജപ്തി ഭീഷണിയിലുമായി.സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും, സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിനെ സഹായിക്കാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല. കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിനു പരുക്കേറ്റിരുന്നു. ഒരു തൊഴിലാളിയുടെ ജീവിതമാർഗം ഇല്ലാതാക്കിയതിൽ പാർട്ടിക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നുമാണ് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ.റഹീം എംപി അന്നു പറഞ്ഞത്. എന്നാൽ സംഭവ ദിവസം ഏതാനും നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടതല്ലാതെ പാർട്ടിയിൽനിന്ന് സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ശ്യാംരാജ് പറഞ്ഞു. വാഹനത്തിന്റെ ഫിറ്റ്നെസ് തീർന്ന് 2 ദിവസം കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. അതിനാൽ കേടുപാടുകൾ തീർക്കാൻ ഇൻഷുറൻസ് പരിരക്ഷയുമുണ്ടായില്ല. കാർ ഇല്ലാതായതോടെ ഉപജീവന മാർഗത്തിനായി പെയ്ന്റിങ് ജോലിക്ക് പോകുകയാണ് ശ്യാംരാജ് ഇപ്പോൾ.മേയ് 27ന് നടന്ന സംഭവത്തിൽ സിപിഎം പ്രവർത്തകർ 2 കാറുകൾ ആക്രമിച്ചപ്പോൾ കൂടുതൽ കേടുപാടുകളുണ്ടായതു ശ്യാംരാജിന്റെ വാഹനത്തിനാണ്. 3 വനിതകളടക്കം 5 ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ തുടർന്ന് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ചു കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു. മറ്റു ഭാഗങ്ങൾക്കും കേടുപാടുണ്ടായി.








