Headlines

തിരുവനന്തപുരം നെയ്യാറിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7 .50 ഓടുകൂടി നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെയ്യാർ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓർഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്.

അപകടത്തിൽ 15 യാത്രക്കാർക്ക് പരുക്കേറ്റു. അതിൽ 4 പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. ഓർഡിനറി ബസിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു. ഓർഡിനറി ബസ് ഡ്രൈവർ മണികുട്ടനെയാണ് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനിടെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരുക്കേറ്റ 22 പേരെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർമാരിരുന്ന ക്യാബിനുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടമുണ്ടായ കനാലിന്റെ വശം റോഡ് തകർന്ന് അപകടഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഒരേ സമയം ഒരു വലിയ വാഹനത്തിന് മാത്രമാണ് അപകടഭീതി മൂലം അത് വഴി കടന്നു പോകാൻ ആകുക. ആ പ്രദേശത്താണ് അപകടം നടന്നത്. കനാലിന് വശം കോൺക്രീറ്റ് കെട്ടി സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.