Headlines

39 വര്‍ഷത്തിന് ശേഷം ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിയില്‍; ഷൂട്ട് ഔട്ടില്‍ വെസ്റ്റ് ഹാം പുറത്ത്

എഫ്എ കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ചരിത്രം രചിച്ച് ലീഡ്‌സ് യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ലീഡ്‌സ് യുണൈറ്റഡ് സെമി ഉറപ്പാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ഇരു ടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞു. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ലീഡ്‌സ് യുണൈറ്റഡ് നാല് കിക്കുകള്‍ ഗോളാക്കി മാറ്റിയപ്പോള്‍ വെസ്റ്റഹാമിന്റെ രണ്ട് ഷോട്ടുകള്‍ പാഴായി. മത്സരത്തില്‍ 26-ാം മിനിറ്റില്‍ ജാപ്പനീസ് താരം ആവോ തനകയും 75-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ ഇംഗ്ലീഷ് താരം കാള്‍വര്‍ട്ട് ലെവിനുമാണ് ലീഡ്‌സിനായി ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിലെ 93-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം മാത്തേവൂസ് ഫെര്‍ണാണ്ടസും 97-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ആക്‌സല്‍ ദിസാസിയുമാണ് സമനില ഗോള്‍ കണ്ടെത്തിയത്. ലീഡ്‌സിന്റെ വിജയത്തോടെ 1987 ന് ശേഷം ആദ്യമായാണ് ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിഫൈനലില്‍ എത്തുന്നത്. 1987 ല്‍ അവസാനമായി സെമിഫൈനലിലെത്തിയ ലീഡ്‌സ് 1972 ല്‍ ഒരു തവണ മാത്രമേ മത്സരത്തില്‍ വിജയിച്ചിട്ടുള്ളൂ.