Headlines

‘എന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല, സത്യം തെളിയും’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണപാളി വിവാദത്തിൽ‌ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി നൽകി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്ന് അല്ലെങ്കിൽ നാളെ സത്യം തെളിയും എന്ന് അദേഹം പറഞ്ഞു. ഇന്ന് മൂന്ന് മണിക്കൂർ നേരമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.

ശബരിമലയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. എല്ലാം കോടതിയിൽ തെളിയുമെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ തെളിയിക്കുന്ന രേഖകളും ഇന്ന് പുറത്തു വന്നു.

സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും,പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മറുപടി നൽകി. താനടക്കം മൂന്ന് പേർ ചേർന്നാണ് സ്വർണം പൂശാനുള്ള ചെലവ് വഹിച്ചതെന്നും,15 ലക്ഷത്തോളം രൂപ ചെലവായെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സാമ്പത്തിക ഇടപാടുകളിൽ ചോദ്യം ചെയ്തത്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തും സംഭാവന സ്വീകരിച്ചിട്ടുണ്ടോ,തങ്കവാതിൽ ഘോഷയാത്രയുടെ പണച്ചിലവ് തുടങ്ങിയ കാര്യങ്ങളിലാണ് ദേവസ്വം വിജിലൻസ് വ്യക്തത തേടിയത്.