ധർമ്മസ്ഥലയിൽ ഏഴാം ദിനവും പരിശോധന; അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി വിവരം

മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള ധർമ്മസ്ഥലയിലെ മണ്ണ് മാറ്റി പരിശോധന തുടരുന്നു. പതിനൊന്നാം സ്പോട്ടിലാണ് ഇന്ന് പരിശോധന നടക്കുന്നത്. ഇതിനിടെ ഇന്നലെ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അന്വേഷണം ആര് നടത്തും എന്നതിൽ ആശയക്കുഴപ്പമുണ്ട്.

മണ്ണ് മാറ്റി പരിശോധനയുടെ ഏഴാം ദിനം ആരംഭിച്ചത് സ്പോട്ട് 11 ൽ നിന്ന്. ഇന്നലെ ഇവിടെ പരിശോധന നടത്താതെയാണ് എസ്ഐടി സംഘം മുൻപ് മാർക്ക് ചെയ്തിട്ടില്ലാത്ത ഇടത്തേക്ക് പോയത്. റോഡിനോട് ചേർന്നുള്ള സ്പോട്ട് ആയതിനാൽ തന്നെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ആയതിൽ കുഴിച്ച് പരിശോധിക്കാൻ ആകും. അതിനിടെ ഇന്നലെ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും ആണെന്ന് വ്യക്തമായി. അമ്പതിനും നൂറിനും ഇടയിൽ എല്ലുകൾ ലഭിച്ചതായാണ് വിവരം. ഇത് ഒന്നിലധികം പേരുടേതാകാനാണ് സാധ്യത. അധികം പഴക്കമില്ലാത്ത അസ്ഥികൂടവും ലഭിച്ചിരുന്നു. ശുചീകരണ തൊഴിലാളി മൊഴി നൽകിയ കാലയളവിൽ മരിച്ചയാളുടെ അസ്ഥികൂടമല്ലാത്തതിനാൽ ഇത് ആര് അന്വേഷിക്കും എന്നതിൽ ആശയക്കുഴപ്പം ഉണ്ട്. എസ് ഐ ടി സംഘം ധർമ്മസ്ഥല പൊലീസ് ഈ കേസ് മാത്രം കൈമാറിയേക്കും.