Headlines

ധര്‍മ്മസ്ഥല: പതിനൊന്നാം സ്‌പോട്ടിനടുത്തുള്ള വനമേഖലയില്‍ അസ്ഥികള്‍; അടിമുടി ദുരൂഹത

ധര്‍മസ്ഥലയില്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയില്‍ വീണ്ടും അസ്ഥികള്‍ ലഭിച്ചതായി സൂചന. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി നടത്തിയ പരിശോധനയില്‍ ആണ് അസ്ഥികള്‍ കണ്ടെത്തിയതായി സൂചയുള്ളത്. പതിനൊന്നാം സ്‌പോട്ടില്‍ ഇന്ന് പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നതാണ്. പ്രത്യേക അന്വേഷണസംഘം ഈ വനമേഖലയില്‍ പ്രവേശിച്ചെങ്കിലും മണ്ണ് നീക്കി പരിശോധന നടത്തിയില്ല. പതിനൊന്നാം സ്‌പോട്ടായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നും കുറേയേരെ ദൂരം മാറി ഉള്‍ക്കാട്ടിലാണ് വിശദമായ പരിശോധന നടന്നതെന്നും ആരോപണമുയരുന്നുണ്ട്.

പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി വനത്തിനുള്ളില്‍ നടത്തിയ കുഴിച്ചു പരിശോധനയില്‍ താടിയെല്ലും അസ്ഥി ഭാഗങ്ങളും കിട്ടിയെന്നാണ് സൂചന. എസ് ഐ ടി സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. സാക്ഷി നേരത്തെ തന്നെ ഇവിടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഫോറെന്‍സിക്ക് വിദഗ്ധരും സ്ഥലത്തുണ്ട്.

ഇതിനിടെ പതിനഞ്ചു വര്‍ഷത്തെ ആസ്വഭാവിക മരണങ്ങളുടെ രേഖകള്‍ ബാല്‍ത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വിവരാവകാശരേഖക പുറത്തുവന്നു. സാക്ഷി വെളിപ്പെടുത്തല്‍ നടത്തിയ കാലത്തെ രേഖകളാണ് കോടതി നിര്‍ദേശപ്രകാരം നശിപ്പിച്ചത്. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ട്വന്റിഫോറിന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവിലക്ക് പരിഗണിക്കുന്നതില്‍ നിന്നും ബെംഗളുരു അഡീ. സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി വിജയ് കുമാര്‍ റായ് പിന്മാറി. തെര്‍മസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ആയിരുന്നു ഇദ്ദേഹം നേരത്തെ പഠിച്ചിരുന്നത്.