കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമർശിച്ചു.സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോൾ ആണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാൻ ആവുക. ന്യായ യുക്തമായ ആവശ്യങ്ങൾക്ക് പോലും പരിഗണന കിട്ടിയില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും വർഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണന കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അന്തസ് ലോക സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിൻ്റെ നടപടി. ജനാധിപത്യ മൂല്യങ്ങളോടു പോലും സംശയം തോന്നുന്ന അവസ്ഥയാണിത്. ലോകത്തിനു മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങൾക്ക് അതീതമായ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭൂമി കണ്ടെത്തിയിട്ടും എയിംസ് നൽകിയില്ല. കേരളത്തിന് എയിംസ് നൽകുന്നതിൽ കേന്ദ്രത്തിന് മൗനമാണ്. തൊഴിലുറപ്പ് നിയമ ഭേദഗതി കൊണ്ട് മാത്രം കേരളത്തിന് 3000 കോടിയുടെ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്. കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനം കേന്ദ്രം സ്വീകരിക്കുന്നുവെന്നും കേരളത്തോട് കേന്ദ്രത്തിന് അവഗണനയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.






