കാസർഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകൾ ജുമൈലയും മാതാവും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാൽ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹിൽ ടോപ്പിലുള്ള വീട്ടിൽ പ്രതിയും സഹോദരനും എത്തി. തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരിൽ എഴുതി നൽകില്ലെന്നും മകൾ ജുമൈലയുടെ പേരിൽ എഴുതാമെന്നും ഭാര്യ പറഞ്ഞതോടെ ഉമ്മർ പ്രകോപിതനാവുകയായിരുന്നു. കൈയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ സേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കുത്തേറ്റത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടിയാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ കർണാടകത്തിൽ നിരവധി ലഹരി കേസുകളിൽ പ്രതിയാണ്. വിദേശത്തായിരുന്നു പ്രതി ലഹരി ഉപയോഗത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇയാളുടെ രക്ത സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ലഹരിക്കടിമയായ പ്രതി ഉമ്മർ ഫാറൂഖ് സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്ത സാമ്പിൾ ലാബിലേക്ക് അയക്കുന്നത്. പ്രതിയെ ഇന്ന് സംഭവം നടന്ന തൂമിനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി ഉപയോഗിച്ചിരുന്ന ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഉമ്മർ ഫാറൂഖിന്റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട ജുമൈലയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.








