എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് വ്യക്തമാക്കി. മലയാളികളെല്ലാവരും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നും എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ( SP Venkatesh).പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങള്‍ ഇന്നും ഓര്‍ക്കപ്പെടുന്നു. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സൃഹുത്തുക്കളുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ചെന്നൈയിലെ വസതിയിലായിരുന്നു എസ് പി വെങ്കിടേഷിന്റെ അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.
80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ പിന്നെ എസ് പി വെങ്കിടേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കിലുക്കം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതമൊരുക്കി. ദേവാസുരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവുമൊരുക്കി.
1993ല്‍ പൈതൃകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി, ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഗീത പ്രേമികളുടെ ഹൃദയത്തില്‍ മായാതെ കിടക്കുന്ന പാട്ടുകളൊരുക്കിയ എസ് പി വെങ്കിടേഷിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ്.







