Headlines

വാഹന പരിശോധനയ്ക്കിടെ 19 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; തിരുവണ്ണാമലയിൽ പൊലീസുകാരെ പിരിച്ചുവിട്ടു

തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പൊലീസുകാരെ പിരിച്ചുവിട്ടു.തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്.

ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ് പത്തൊൻപതുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഷനും നൽകി. വെല്ലൂർ റേഞ്ച് ഡിഐജി ജി ധർമരാജന്റെ നിർദേശപ്രകാരം തിരുവണ്ണാമലൈ എസ് പി എം സുധാകർ അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പിരുച്ചുവിടൽ നടപടി.

അതേസമയം, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. ഇരുവരും ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിലിലാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ എഐഎഡിഎംകെയും ബിജെപിയും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി.