ഉത്തരേന്ത്യയിൽ മഴക്കെടുതി; അമിത് ഷാ ദുരന്തബാധിത പ്രദേശങ്ങളിൽ ആകാശ സർവേ നടത്തും

ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. ജമ്മുകശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ആകാശ സർവേ നടത്തും. രാജ്ഭവനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗവും ചേരും. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ യോഗത്തിൽ പങ്കെടുക്കും.

പഞ്ചാബിലും പ്രളയക്കെടുതി തുടരുകയാണ്.കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള 60,000 കോടി രൂപയുടെ വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി ഭഗവന്ദ് മാൻ ആവശ്യപ്പെട്ടു.കനത്ത മഴയിലും സത്‍ലജ് , ബിയാസ്, രവി നദികൾ കരകവിഞ്ഞും, ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഒരു ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. ദുരന്തബാധിത മേഖലകളിൽ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. നിരവധി റോഡുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെടുത്തി. അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.