കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ചുപൂട്ടി സൗദി അറേബ്യ

 

റിയാദ്:കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ച് സൗദിഅറേബ്യ. കൊവിഡിന്റെ രണ്ടാംഘട്ടം വിവിധ രാജ്യങ്ങളില്‍ പടരുന്നതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
ഒരാഴ്ചത്തേക്കാണ് അടച്ചത്.ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതോടെ ഒരാഴ്ചത്തേക്ക് സൗദിയിൽനിന്ന് വിദേശത്തേക്കും, വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുമുള്ള മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി.ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ട യാത്രകൾമാത്രം അനുവദിക്കും.അതേസമയം നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം.
ജല മാർഗവും, റോഡ് മാർഗവും ഉള്ള യാത്രകളും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി.
ഡിസംബർ 8ന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൗദിയിൽ എത്തിയവർ നിർബന്ധമായും രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണമെന്നും ഈ സമയങ്ങളിൽ അഞ്ചുദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
യൂറോപ്പ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കൊവിഡ് ടെസ്റ്റിന് വിധേയമാവണം. ചരക്ക് നീക്കങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.