ഒമിക്രോൺ വ്യാപനം: അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചേക്കും

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ ഒമിക്രോൺ വകഭേദം പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മോദി ഈ നിർദേശം മുന്നോട്ടുവച്ചത്.

ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്ന ബ്രിട്ടൻ, സിംഗപ്പുർ, സിംബാബ്‌വെ, ന്യൂസീലൻഡ്, ചൈന, ബ്രസീൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.