പത്ത് മാസമല്ല പത്ത് വർഷം സമരം ചെയ്യേണ്ടിവന്നാലും കർഷക നിയമം നടപ്പാക്കാൻ അനുവദിക്കില്ല; രാകേഷ് ടിക്കായത്ത്

കർഷക ദ്രോഹ നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വർഷം സമരം ചെയ്യാൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്.  സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കരിനിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പാനിപത്തിൽ ഭാരതീയ കിസാൻ യൂണിയൻ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്.  സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കാൻ തയാറാകണം.പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്ന് രാകേഷ് ആവശ്യപ്പെട്ടു.  പത്തുവർഷം സമരം ചെയ്യേണ്ടി വന്നാലും ഈ സമരത്തിൽ നിന്ന് ഞങ്ങൾ പിന്മാറില്ല. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ എന്നും എന്നാല്‍ ഇന്ധന വില കൂട്ടി കേന്ദ്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തും. ഏതു സമയത്തും നമുക്ക് ഡൽഹിയിലേക്ക് തിരിക്കേണ്ടി വന്നേക്കാം. അതിനാൽ കർഷകരോട് തങ്ങളുടെ ട്രാക്ടർ ശരിയാക്കിവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സർക്കാർ ഈ നിയമം പിൻവലിക്കാൻ തയാറായില്ലെങ്കിൽ അടുത്ത സർക്കാർ അതിന് തയാറാകാണം. ഈ നിയമം തുടരാൻ അനുവദിക്കില്ല. സമരം തുടർന്നുകൊണ്ടേയിരിക്കും- രാകേഷ് ടിക്കായത്ത് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ നടപ്പാക്കിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഒരു വർഷത്തോളമായി കർഷകർ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുകയാണ്.