ഒരു പക്ഷിക്കൂട് സംരക്ഷിക്കുന്നതിനായി തെരുവുവിളക്കുകൾ കത്തിക്കാതെ ഒരു ഗ്രാമം

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഗ്രാമവാസികളാണ് ഒരു പക്ഷിക്കൂട് സംരക്ഷിക്കുന്നതിനായി തെരുവുവിളക്കുകള്‍ കത്തിക്കാതിരുന്നത്. 35 ദിവസമാണ് ഈ ഗ്രാമത്തില്‍ തെരുവുവിളക്കുകള്‍ അണഞ്ഞുകിടന്നത്. തെരുവുവിളക്കുകളുടെ സ്വിച്ച്‌ബോര്‍ഡില്‍ പക്ഷി കൂടുവച്ചത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ പക്ഷി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്ന കാലംവരെ ഇനി അതിനടുത്തേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കറുപ്പുരാജ എന്ന കോളേജ് വിദ്യാര്‍ഥിയാണ് തന്‍റെ വീടിന് സമീപമുള്ള സ്വിച്ച്‌ ബോര്‍ഡില്‍ പക്ഷി കൂടുവെച്ചത് ആദ്യം കണ്ടത്. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്തായിരുന്നു ഇത്. പ്രദേശത്തെ തെരുവുവിളക്കുകള്‍ മുഴുവന്‍ കത്തിക്കുന്നതിനുള്ള സ്വിച്ചുകള്‍ സ്ഥാപിച്ചിരുന്നത് ഈ സ്വിച്ച്‌ബോര്‍ഡിലായിരുന്നു. സ്വിച്ച്‌ബോര്‍ഡില്‍ പക്ഷി കൂടുവെച്ച കാര്യം കറുപ്പുരാജ വാട്‌സാപ്പിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. കറുപ്പുരാജയിലൂടെയും സുഹൃത്തുക്കളിലൂടെയും വിവരം നാടുമുഴുവനും അറിഞ്ഞു. മുട്ടയിട്ട് അടയിരിക്കുന്ന അമ്മക്കിളിക്ക് യാതൊരു ശല്യവും ഉണ്ടാകരുതെന്നായിരുന്നു ആ ഗ്രാമീണരുടെ ഏകാഭിപ്രായം.

പക്ഷേ, അപ്പോഴും മറ്റൊരു ആശങ്ക ഉയര്‍ന്നു. സ്വിച്ച് ബോര്‍ഡില്‍ നിന്ന് അമ്മ പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഷോക്കേറ്റാലോ എന്ന് ഗ്രാമീണര്‍ ഭയന്നു. പഞ്ചായത്ത് അധികൃതരെ സമീപിച്ച് സ്വിച്ച്‌ബോര്‍ഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ജനങ്ങള്‍ അഭ്യര്‍ഥിച്ചു. പഞ്ചായത്ത് അധികൃതര്‍ ആദ്യം ഗ്രാമീണരുടെ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ ഗ്രാമീണര്‍ പിന്‍വാങ്ങിയില്ല.

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ഭവനരഹിതരായ നിരവധി ജനങ്ങള്‍ ആ ഗ്രാമത്തിലുണ്ടായിരുന്നു. തങ്ങളുടെ ദുരിതം ഗ്രാമീണര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടുവെച്ച ആ പക്ഷിക്ക് തങ്ങളുടെ അവസ്ഥ വരരുതെന്ന് അവര്‍ പഞ്ചായത്ത് അധികൃതരോട് അപേക്ഷിച്ചു. ഇതോടെയാണ് വൈദ്യുതി വിച്ഛേദിക്കാന്‍ അധികൃതര്‍ തയ്യാറായത്.

അങ്ങനെ ഒരു ഗ്രാമം മുഴുവനും കണ്ണ് തുറന്നിരുന്ന്, തെരുവുവിളക്കുകള്‍ അണച്ചിരുന്ന് കാത്തിരുന്നത് 35 ദിവസമാണ്. ആ അമ്മ പക്ഷിക്കും അതിന്‍റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി.