കർഷക സമരത്തിനെതിരെ വീണ്ടും വിമർശനവുമായി സുപ്രീം കോടതി. ഗതാഗതം തടഞ്ഞ് സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം. സമരത്തിനായി മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ച കോടതി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ കർഷകർക്ക് അനുവാദമില്ലെന്നും പറഞ്ഞു.
ജസ്റ്റിസ് എസ്.കെ. കൗൾ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് സംയുക്ത കിസാൻ മോർച്ച നേതാക്കളോട് ഗതാഗതം തടയുന്നത് സംബന്ധിച്ച് ചോദിച്ചത്. അതേസമയം ഗതാഗത നിയന്ത്രണം പൊലീസിന് നിർവഹിക്കാനാകുന്നതാണെന്നും അല്ലെങ്കിൽ തങ്ങൾക്ക് ജന്തർമന്തിറിൽ സമരം നടത്താൻ അനുമതി തരണമെന്നും കർഷക നേതാക്കൾ പറഞ്ഞു. റോഡിൽനിന്ന് സമരം ചെയ്യുന്നത് നിർത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെയും ഇതര സംഘടനകളുടെയും അഭിപ്രായം നാലാഴ്ചക്കകം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഡിസംബർ ഏഴിനാണ് കേസിൽ അടുത്ത വാദം കേൾക്കുക