എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് തള്ളി; സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ടെന്ന് കോടതി

മീ ടു ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. പരാതി ഉന്നയിക്കാൻ വർഷങ്ങൾക്ക് ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ട്. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്.

1994ൽ അഭിമുഖത്തിന് ചെന്നപ്പോൾ എം ജെ അക്ബറിൽ നിന്ന് ലൈംഗിക അതിക്രമമുണ്ടായെന്നായിരുന്നു 2018ൽ മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി പ്രിയ രമണി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുപതോളം സ്ത്രീകൾ സമാന ആരോപണം അക്ബറിനെതിരെ ഉന്നയിച്ചു. തുടർന്ന് അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.