ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചയിലേക്ക് മാറ്റി

 

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മെയ് 19ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് കോടതി പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയമില്ലെന്നും കോടതി പറഞ്ഞു

ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ആഴശ്യപ്പെട്ടു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണമില്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു

അവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് മെയ് 19ലേക്ക് മാറ്റിയത്.