ശശികലയുടെ 200 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി; രണ്ട് ദിവസത്തിനിടെ കണ്ടുകെട്ടിയത് 900 കോടിയുടെ സ്വത്തുക്കൾ

വി കെ ശശികലക്കെതിരായ തിരിച്ചടികൾ തുടർന്ന് എടപ്പാടി പളനിസ്വാമി സർക്കാർ. ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കൾ കൂടി സർക്കാർ കണ്ടുകെട്ടി. തിരുവാരൂരിലെ അരിമില്ല്, ഭൂമി, കെട്ടിടങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്.

ബെനാമി ആക്ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് തമിഴ്‌നാട് സർക്കാർ കണ്ടുകെട്ടിയത്. സർക്കാരിന്റേത് പ്രതികാര നടപടിയാണെന്നും ശശികലയെ സർക്കാരിന് ഭയമാണെന്നും മന്നാർഗുഡി കുടുംബം ആരോപിച്ചു

പാർട്ടിയും പാർട്ടി ചിഹ്നമായ രണ്ടിലയും പിടിച്ചെടുക്കാനായി നിയമപോരാട്ടം ആരംഭിക്കാനൊരുങ്ങിയതിന് പിന്നാലെയാണ് ശശികലക്കെതിരായ നടപടി സർക്കാർ കടുപ്പിച്ചത്. തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ശശികല വാദിക്കുന്നത്.